ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്നും ദ്രൗപദി മുർമു പറഞ്ഞു. അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തിന്റെ അഭിമാനനിമിഷമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
വനിതാ സംവരണ ബിൽ ഉൾപ്പടെ സർക്കാർ നേട്ടങ്ങളും രാഷ്ട്രപതി വിവരിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ ആഘോഷിക്കുമ്പോൾ രാജ്യം വികസിതമായിരിക്കണം. കായിക മേഖലയിൽ രാജ്യം മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി.
മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി പറഞ്ഞു.
മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമർശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങൾ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക