മദ്രസകളിൽ ശ്രീരാമന്റെ ജീവിതകഥയും സിലബസിന്റെ ഭാഗമാക്കാൻ നീക്കം. ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിൽ ആണ് ശ്രീരാമന്റെ കഥയും സിലബസിന്റെ ഭാഗമാക്കാൻ നീക്കം നടക്കുന്നത്. പുതിയ പാഠ്യപദ്ധതി ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് ഒന്നു മുതൽ അവതരിപ്പിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ് എന്നും മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
117 മദ്രസകളാണ് ഉത്തരാഖണ്ഡിൽ വക ബോർഡിന് കീഴിലുള്ളത്. 415 മദ്രസകൾ മദ്രസ ബോർഡിന് കീഴിലാണ് ഉൾപ്പെടുന്നത്. പുതിയ സിലബസ് ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിൽ ആരംഭിക്കുന്ന ആധുനിക മദ്രസകളിൽ ആണ് പഠിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക