വയനാട് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. വയനാട്ടിലേക്കുള്ള യാത്രകളിൽ തിരുനെല്ലിയും കടന്നു വരാറുണ്ട്.
കോട്ടകെട്ടിയപോലെ നിൽക്കുന്ന ബ്രഹ്മഗിരി മലനിരകൾക്ക് നടുവിലുള്ള കുന്നിൻ മുകളിലാണ് ചരിത്രം രേഖപ്പെടുത്തുന്നതിനും മുമ്പേ ഉത്ഭവം കൊണ്ട തിരുനെല്ലി ക്ഷേത്രം. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന ഈക്ഷേത്രം തണുപ്പിന്റെ സുഖകരമായ ആലസ്യം നൽകും.
വയനാട് വന്യജീവി സങ്കേതത്തിലെ ഘോരവനത്തോളം പോന്ന നിഗൂഢതകൾ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്.തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്ര വനത്തിലേക്കും കഥകളുടെ മായാലോകത്തേക്കുമുള്ള യാത്രകൂടിയാണ്.
കാട്ടിക്കുളത്ത് നിന്നും വനത്തിലൂടെ വളഞ്ഞ്പുളഞ്ഞ് പോകുന്ന വഴി ഏതൊരു യാത്രികനേയും വശീകരിക്കും.
കല്ലുപാകിയ നടകൾ കടന്നു വേണം മുകളിലെ ക്ഷേത്രത്തിലെത്താൻ. സർവ്വാഭരണ വിഭൂഷിതനായ മഹാവിഷ്ണു തിരുനെല്ലി കാഴ്ചയെ സൗവർണ്ണ ദീപ്തിയുള്ളതാക്കുന്നു. ബ്രഹ്മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്നു ഐതിഹ്യം പറയപ്പെടുന്നു.
എന്നാൽ ഈ ക്ഷേത്രത്തിനു പിന്നിൽ വളരെ ദീപ്തമായ ഒരു ചരിത്രവുമുണ്ട്. കാസർകോട് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരും ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
തിരുനെല്ലിയുമായി ബന്ധപ്പെട്ട ഗ്രാമത്തിൽ പണ്ട് പകർച്ച വ്യാധികൾ ഉണ്ടാവുകയും ഇവിടങ്ങളിൽ ഉള്ള ആളുകൾ വേറെ ഓരോ ഇടങ്ങളിലേക്ക് കുടിയേറി പാർക്കുകയും ചെയ്തിട്ടുണ്ടെന്നും കഥകളുണ്ട്.
തിരുനെല്ലി ക്ഷേത്രം കാണാൻ വരുന്നവർ പാപനാശിനി എന്ന അരുവി കാണാതെ പോകാറില്ല. ക്ഷേത്രത്തിൽ നിന്ന് മാറി തെല്ലു അകത്തേക്ക് നടന്നാൽ പാപനാശിനി മുന്നിൽ ഒഴുകുന്നത് കാണാം.
വനത്തിനുള്ളിലെവിടെ നിന്നോ ഉത്ഭവിക്കുന്ന അരുവിലെ വെള്ളത്തിന് നല്ല തണുപ്പ്. ഉരുളൻ കല്ലുകൾ നിറഞ്ഞുകിടക്കുന്ന വഴിയിലൂടെ വേണം പാപനാശിനിയുടെ അടുത്തെത്താൻ.
ഒരിക്കലും ഈ അരുവിയിലെ ഒഴുക്ക് നിലയ്ക്കാറില്ല എന്നാണ് പറയപ്പെടുന്നത്, പക്ഷെ അങ്ങേയറ്റം മെലിഞ്ഞു നീണ്ട അരുവിയാണിത്. മനുഷ്യന്റെ പാപങ്ങൾ തീർക്കാൻ ഈ അരുവിയ്ക്ക് കഴിയും എന്നാണു ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിശ്വാസം.
ജന്മാന്തര പാപങ്ങളുടെ വരുന്നവർ പാപനാശിനിയിൽ വന്നു മുങ്ങി കുളിച്ചിട്ടു പോകുന്നതും പതിവാണ്. ഇവിടെ തന്നെയാണ് പഞ്ച തീർത്ഥ കുളവും.
നടുവിൽ വലിയൊരു പറയുമായി കുളം ശാന്ത ഗംഭീരമായി കിടക്കും. പണ്ട് ശ്രീരാമൻ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാൽപ്പാടുകളിൽ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് പറയപ്പെടുന്നത്.
ആ വിശ്വാസത്തിന് ബലമേകാൻ എന്നവണ്ണം പാറയിൽ രണ്ടു കാൽപ്പാദത്തിന്റെ അടയാളങ്ങളും കാണാനാകും. പലരും ഇവിടെയും പുഷ്പം അർപ്പിച്ച് ആരാധിക്കുന്നു.
പലയിടത്തും അരുവിയുടെ വലിപ്പമേ ഉള്ളൂവെങ്കിലും പാപനാശിനി ഒരു നദിയാണ്. ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന നദിയാണിത്. ബ്രഹ്മാവിന്റെ സാന്നിധ്യമാണ് ഈ മലനിരകൾക്ക് ബ്രഹ്മഗിരി എന്ന പേര് വരാൻ കാരണമെന്നു പറയപ്പെടുന്നു.
പിതൃമോക്ഷപ്രാപ്തിക്കായി ബലിയിടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരുനെല്ലി. കർക്കിടക വാവിന് തിരുനെല്ലി ജനനിബിഡമാകും. പാപനാശിനിയിലാണ് പിതൃകർമം ചെയ്യാറ്.
കാടിനേയും തണുപ്പിനെയും നിശ്ശബ്ദതയെയും ആസ്വദിയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരുനെല്ലി നൽകുന്ന അനുഭവം അത്ര ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക