തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച സിഐ ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
വിധിന്യായത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
സുനിലിനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടിരുന്നു. ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതി എടുത്തു പറഞ്ഞു. പിന്നാലെ സിഐക്കെതിരെ നടപടി വേണമെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
പ്രതിയെ വെറുതെവിട്ട സംഭവത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതിയുടേയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ല. സർക്കാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കൂടെയാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷം നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക