തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്ഷന് വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം പെന്ഷന് തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്.
ബജറ്റില്‍ വലിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതയുണ്ട്. തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. നികുതികളും സെസും അടക്കം വരുമാനം കൂട്ടാന്‍ സര്‍ക്കാരിന് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് ധനമന്ത്രി സമ്മതിക്കുന്നു.
ക്ഷേമപെന്ഷന് കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം നാമമാത്ര വര്‍ധന ക്ഷേമ പെന്ഷന് കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. കുറഞ്ഞത് 100 രൂപയുടെ വര്‍ധനവെങ്കിലും പെന്‍ഷന്റെ കാര്യത്തില്‍ വരുത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.
ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളില്‍ തടസമില്ലാത്ത ഇടപെടുകള്‍ക്ക് സംവിധാനമുണ്ടാകും. ക്ഷേമ പെന്ഷന് മുതല്‍ സപ്ലൈകോയും നെല്ല് സംഭരണവും അടക്കമുള്ള വിഷയങ്ങള്‍ക്കാകും മുന്‍ഗണന. മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക