രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഇല്ലെന്ന് വ്യക്തമാക്കി നടൻ വിശാൽ രംഗത്തെത്തി. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ട് എന്നും നടൻ വിജയിക്ക് പിന്നാലെ വിശാലും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകൾ തള്ളി കൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം.
ഫാൻസ് ക്ലബ്ബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന തരത്തിലടക്കം വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇതിൽ വ്യക്തത വരുത്തി താരം തന്നെ രംഗത്ത് വന്നത്.
അഭിനേതാവായും സാമൂഹിക പ്രവർത്തകനായും തന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു എന്നും ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അമ്മയുടെ പേരിൽ നടത്തുന്ന ‘ദേവി ഫൗണ്ടേഷൻ’ വഴി എല്ലാവർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്നും ജനക്ഷേമപ്രസ്ഥാനം രൂപീകരിച്ച ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് അടുത്തഘട്ടം എന്നും വിശാൽ പറഞ്ഞു.
ജനക്ഷേമപ്രസ്ഥാനത്തിലൂടെയാണ് ഷൂട്ടിങ്ങിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും പരാതികൾ കേൾക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയനേട്ടങ്ങൾ പ്രതീക്ഷിച്ചല്ല ക്ഷേമപ്രവർത്തനങ്ങളിൽ മുഴുകുന്നത് എന്നും ഭാവിയിൽ പ്രകൃതി ആവശ്യപ്പെടുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ താൻ മടിക്കില്ലെന്നും വിശാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക