തിരുവനന്തപുരം: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര് മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാര്ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കൂടാതെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനം മന്ത്രി.
പാപ്പാന്മാര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിഷയത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പാപ്പാന്മാര് ആനകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതിയും വിശദീകരണം തേടിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്കാണ് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്.
ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന് കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക