കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം ജില്ലയിൽ മുണ്ടിനീർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. വായുവിലൂടെ പകരുന്ന അസുഖം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഈ അസുഖം മുണ്ടിനീര്,മുണ്ടിവീക്കം എന്നീ പേരുകളിലാണ് സാധാരണയായി അറിയപ്പെടുന്നത്.
കൂടുതലായും അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ ബാധിക്കുന്ന അസുഖം മുതിർന്നവരിൽ ഉണ്ടാകുമ്പോഴാണ് ഗുരുതരമായി മാറുന്നത്. മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കുന്ന അസുഖം ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാക്കുക.
ഗ്രന്ഥികളിൽ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുൻപും വീക്കം തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് ഇവ മറ്റുള്ളവരിലേക്ക് പകരുക. വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടുന്നതോടൊപ്പം ചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം.
വെള്ളമിറക്കുന്നതിനും വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും എല്ലാം പ്രയാസം അനുഭവപ്പെടാറുണ്ട്. രോഗമുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയും ചുമ, തുമ്മൽ മൂക്കിൽ നിന്നുള്ള സ്രവങ്ങൾ എന്നിവയിലൂടെയും ഇവ മറ്റുള്ളവരിലേക്ക് പകരാറുണ്ട്. ഉമിനീർ ഗ്രന്ഥിയെ ബാധിക്കുന്ന അസുഖം ഗുരുതരമാകുമ്പോൾ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നിവയെയും ബാധിക്കാറുണ്ട്.
ആരംഭത്തിൽ രോഗത്തെ അവഗണിച്ചാൽ ഭാവിയിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന ഒന്നായി മാറാവുന്ന രോഗം കൂടിയാണ് മുണ്ടിനീര്. അസുഖം തലച്ചോറിനെയാണ് ബാധിക്കുന്നത് എങ്കിൽഎൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാവുകയും മരണത്തിന് വരെ കാരണമാകാനും സാധ്യതയുണ്ട്. മുണ്ടിനീര് ബാധിക്കുന്നവർ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സയോ പാടില്ലെന്ന് മലപ്പുറം ഡി എം ഒ ആർ രേണുക അറിയിച്ചു.
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ കൂടുതലായി അനുഭവപ്പെടുന്ന മുണ്ടിനീര് നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. മുണ്ടിനീര് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പായ എംഎം ആർ ഒരു കുട്ടി ജനിച്ച് 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ നൽകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക