ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് പൂർണം. വ്യവസായ സ്ഥാപനങ്ങളെ അടക്കം ബന്ദ് സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ബന്ദ് നടത്തുന്നത്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു എന്ന് അഖിലേന്ത്യാ കിസാൻ സഭയും സിഐടിയു, എഐടിയുസി,ഐഎൻടിയുസി അടക്കമുള്ള സംഘടനകളും ആരോപണം ഉന്നയിക്കുന്നത്. ഉത്തരേന്ത്യയിൽ അടക്കം രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ കർഷക – തൊഴിലാളി സംഘടന മാർച്ച് ധർണയും സംഘടിപ്പിച്ചു. ഗ്രാമീണ ചന്തകൾ വൈകിട്ട് 4 മണി വരെ പ്രവർത്തനം നിർത്തിവെച്ചു. ഗ്രാമീണ മേഖലയിൽ വ്യവസായ ശാലകൾ അടഞ്ഞു കിടന്നു.
പ്രതിഷേധക്കാർ ജാർഖണ്ഡിൽ ഗ്രാമീണ റോഡുകൾ ഉപരോധിച്ചു. പഞ്ചാബിൽ പെട്രോൾ പമ്പുകൾ അടച്ച് ഭാരത് ബന്ദിന് പിന്തുണ അറിയിച്ചു. 200 ഓളം വരുന്ന കർഷകർ പഞ്ചാബിൽ ട്രെയിൻ തടഞ്ഞു. തൂത്തുകൂടി തുറമുഖത്തിൽ തൊഴിലാളികൾ പൂർണമായും പണിമുടക്കി. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ഭാരത് ബന്ദ് പൂർണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക