മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് തിരിച്ചടി. എക്സലോജിക്കിനെതിരായി നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സലോജിക് കമ്പനി സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാം എന്ന് ഇടക്കാല ഉത്തരവിലൂടെ കർണാടക ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം കേസ് വിധി പറയും വരെ നിർത്തിവയ്ക്കണമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് പുറത്തുവന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാം എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
എക്സലോജിക് കമ്പനിയും സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ജനുവരി 31ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല ഹർജിയിൽ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക