മലപ്പുറം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. മലപ്പുറം നിലമ്പൂർ കാരാടിന് സമീപമായിരുന്നു സംഭവം. കാരാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്.
ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോണറ്റ് തുറന്ന് നോക്കിയപ്പോൾ തീ പടരുകയായിരുന്നു. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
അതേസമയം ഇന്നലെ മൂന്നാറിന് സമീപം ഒടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തിനശിച്ചിരുന്നു. അപകടത്തിൽ നിന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് നിന്നും മൂന്നാറിൽ എത്തിയ വിനോദസഞ്ചാരികളുടെ ബൈക്കാണ് കത്തിനശിച്ചത്.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ബൈക്ക് നിർത്തി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്കിലാണ് തീ പിടിച്ചത്.
ഇപ്പോൾ വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതും അപകടങ്ങൾ സംഭവിക്കുന്നതും ദിനം പ്രതി വർധിച്ചുവരികയാണ്.
കഴിഞ്ഞദിവസം നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെയും ശക്തമായ തീയും പുകയും ഉണ്ടായി. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്.
റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്സ്ട്രിഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക