കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസിൽ രാവിലെ 11 മണിയോടെ പ്രഖ്യാപനമുണ്ടാകും.
ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തുക. ഇതോടെ കേരള കോൺഗ്രസുകൾ തമ്മിലുള്ള കോട്ടയത്തെ മത്സരചിത്രം തെളിയും.
കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ എം മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചാണ് തോമസ് ചാഴികാടൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്സഭയിലേക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയായിരുന്നെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു.
44 വർഷത്തിനുശേഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്സുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 1980ലെ തിരഞ്ഞെടുപ്പിലാണു കേരള കോൺഗ്രസ് മാണിയും ജോസഫും ഏറ്റവുമൊടുവിൽ പരസ്പരം മത്സരിച്ചത്. സിറ്റിങ് എംപി ജോർജ് ജെ.മാത്യുവിനെ ഇറക്കി കേരള കോൺഗ്രസ് എം.വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക