ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം സിഐഡി(ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ) സമൻസ്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണമെന്ന് സമൻസിൽ പറയുന്നു.
രാഹുൽ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെൻ്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, എന്നിവരോടും ഹാജരാകാന്‍ സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ബിവി ശ്രീനിവാസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ചുമതലയുള്ള കനയ്യ കുമാർ എന്നിവർക്കും സമൻസുണ്ട്.
നിർദേശമനുസരിച്ച് സിഐഡിക്ക് മുന്നിൽ ഹാജരാകുമെന്ന് അസം കോൺഗ്രസ് പ്രതികരിച്ചു. എന്നാൽ, സമൻസിൽ പരാമർശിച്ചിരിക്കുന്ന നേതാക്കളാരും ഏതെങ്കിലും തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. അതിനാൽ ഇത് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ എത്തുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക