കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ 2018 ൽ രാഹുൽഗാന്ധി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
കേസ് പരിഗണിച്ച യുപിയിലെ സുൽത്താൻപൂർ കോടതിയാണ് രാഹുൽഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. ‘കൊലപാതക കേസിലെ പ്രതി’ എന്ന് അമിത് ഷായെ രാഹുൽഗാന്ധി സംബോധന ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ ജിതേന്ദ്ര സിംഗ് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപന്‍ കുമാർ ബോറ, പാർലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവരോടും ഹാജരാകാൻ സി ഐ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ ഫെബ്രുവരി 23ന് ഹാജരാകണം എന്നാണ് സമൻസിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക