പാലക്കാട്: പാലക്കാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന് ഷാജി (23) എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലമ്പുഴ കടുക്കാംകുന്ന് പാലത്തിന് സമീപത്തായിരുന്നു അപകടം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം പാലക്കാട് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്താ ശ്രദ്ധ നേടിയ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡിസംബറിൽ അറസ്റ്റിലായിരുന്നു. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.
2022 ഫെബ്രുവരി 7 നാണ് ബാബു ആയിരം അടി ഉയരമുള്ള കുറുമ്പാച്ചി മലയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം കയറുന്നത്. സുഹൃത്തുക്കൾ തിരിച്ച് ഇറങ്ങിയെങ്കിലും ബാബു പാറക്കെട്ടിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
45 മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നത്. രക്ഷാദൈത്യത്തിനുള്ള പല വഴികൾ അടഞ്ഞതോടെ സംസ്ഥാന സർക്കാർ ഇന്ത്യൻ സൈന്യത്തെ സഹായത്തിനായി വിളിക്കുകയായിരുന്നു. അതിനു ശേഷം ദിവസങ്ങളോളമാണ് ബാബു സോഷ്യൽ മീഡിയ താരമായി നിറഞ്ഞു നിന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക