ന്യൂഡൽഹി: കർഷകർ നടത്തുന്ന ഡൽഹി ചലോ ട്രാക്ടർ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഖനൗരിയിൽ യുവ കർഷകൻ കൊല്ലപ്പെട്ടതാണ് കാരണം. സമരം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു.
നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് കർഷകർ ക്യാമ്പ് ചെയ്യും. നാളെ ശംഭുവിലെ നേതാക്കളും ഖനൗരിയിലെത്തും. ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരി അതിർത്തിയിൽ ഹരിയാന കർഷകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് യുവ കർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടത്. കണ്ണീർ വാതക സെൽ തലയിൽ വീണാണ് 24 കാരനായ ശുഭ് മരിച്ചതെന്നാണ് കർഷകർ പറയുന്നത്.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്നാണ് ഹരിയാന പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ വൈകാതെ ശുഭിന്റെ മരണം സ്ഥിരീകരിച്ചതോടെ രോഷാകുലരായ കർഷകർ വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിച്ചേക്കും
സംഘർഷത്തിൽ 30 കർഷകർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണീർവാതക ഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപിക്കുന്നു.
കേന്ദ്ര സർക്കാരുമായി പലവട്ടം നടത്തിയ ചർച്ചകൾ ഫലപ്രദമാകാതെ വന്നതോടെയാണ് കർഷകർ സമരവുമായി മുന്നോട്ട് പോയത്. ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പൊലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയിരുന്നു. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയിൽ വാങ്ങാനുള്ള അഞ്ചുവർഷത്തെ കരാർ എന്ന വാഗ്ദാനമാണ് കർഷക സംഘടനകൾ നിരസിച്ചത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക