ദിനംപ്രതി വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് അറുതിയായില്ല. തൃശ്ശൂർ ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും പുലി ഇറങ്ങി. പാലപ്പിള്ളിയിലെ എലിക്കോട് ആദിവാസി കോളനിക്ക് സമീപം എത്തിയ പുലി വീടിനു പിന്നിൽ തോട്ടത്തിൽ നിന്നിരുന്ന പശുക്കിടാവിനെ കൊന്ന് തിന്നുകയും ചെയ്തു.
പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയപ്പോൾ പാതി ഭക്ഷിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു. അടുത്തിടെ തൃശ്ശൂർ ജില്ലയിലെ എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്ത് എത്തിയ പുലി പശുക്കളെ കൊന്നിരുന്നു. പുലി ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ കൂടി ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാരിലും ഇത് ഭീതിക്ക് കാരണമായിട്ടുണ്ട്.
പുലി ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന രീതി പതിവായതിനെ തുടർന്ന് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ തന്നെ കാട്ടാന ശല്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണ് ഇത്. പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർക്ക് ഭയം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക