പത്തനംതിട്ട: പി.സി. ജോർജിന് പകരം പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ വ്യക്തമാക്കി. മത സാമുദായിക സംഘടനകൾ ഒരുമിച്ച് ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം പി.സി ജോര്‍ജിന് നേരത്തെ നൽകിയിരുന്നു. എന്നാൽ, ജനപക്ഷവും ഇല്ലാതാക്കി ജോർജ് ബിജെപിയിൽ എത്തിയപ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ നേതാക്കളൊന്നടക്കം പി.സി ജോര്‍ജ് വേണ്ടെന്ന അഭിപ്രായം വ്യക്തമാക്കി. അതിലുപരി ബിഡിജെഎസിനും ജോർജിനെ സ്ഥാനാർഥിയാക്കേണ്ട എന്നാണ് അഭിപ്രായം. ഇതോടെയാണ് പുതിയ ഫോർമുല ബിജെപി നേതൃത്വം ആലോചിക്കുന്നത്.
പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മത്സരത്തിന് നിർത്താനാണ് നീക്കം. ഒക്ടോബറിൽ ഗവർണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയും മത്സരിക്കുന്നതിനോട് താല്പര്യം പ്രകടിപ്പിച്ചു . ജോർജിന് ഉചിതമായ മറ്റൊരു പദവി നൽകാനാണ് പാർട്ടിയുടെ ആലോചന. ക്രൈസ്തവ സഭ നേതൃത്വങ്ങൾക്കും ശ്രീധരപിള്ള മത്സരിക്കുന്നതിൽ താൽപര്യമാണ്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക