മാനസിക പ്രശ്നമുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചു കൊണ്ട് പൈവളിഗെ കൂട്ടക്കൊലകേസ് പ്രതിയെ കോടതി വെറുതെ വിട്ടു. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയായ ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വാദം അംഗീകരിച്ചുകൊണ്ട് ഇയാളെ വെറുതെ വിട്ടത്. പ്രതി ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
കുടുംബാംഗങ്ങളായ നാല് പേരെയാണ് 2020 ഓഗസ്റ്റ് മൂന്നിന് പ്രതി ഉദയൻ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കർണാടക അതിർത്തിയോട് ചേർന്ന സ്ഥലമായ കന്യാലയിലാണ് കൂട്ട കൊലപാതകം നടന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സംഭവത്തിൽ ദേവകി, വിട്ള, ബാബു, സദാശിവ എന്നിവരാണ് ഇവരുടെ സഹോദരി പുത്രനായ ഉദയന്റെ വെട്ടേറ്റ് മരിച്ചത്.
ഉദയന്റെ അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ട നാലുപേരും സംഭവ സമയത്ത് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ഉദയൻ മഴു ഉപയോഗിച്ച് നാലുപേരെയും മുറിക്കുള്ളിൽ വെട്ടി വീട്ടുകയായിരുന്നു. ഉദയന്റെ അമ്മ ലക്ഷ്മി ഭയന്നോടി അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.
നാട്ടുകാർ എത്തുമ്പോഴേക്കും രക്ഷപ്പെട്ട പ്രതിയെ കന്യാല ടൗണിൽ വച്ച് നാട്ടുകാർ ബലം പ്രയോഗിച്ച് പിടികൂടി മഞ്ചേശ്വരം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക