തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരത്തിനു ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ഇരുമ്പു ഗെയിറ്റും ആന തകർത്തു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്കു ചെറിയ തോതിൽ പരിക്കേൽക്കുകയും ചെയ്തു.
പുത്തൻകുളം അർജുനൻ എന്ന ആനയാണ് ഇടഞ്ഞത്. കവാടത്തിന്റെ മകുടവും അലങ്കാരങ്ങളും ആന തകർത്തു. കുടയും, വെഞ്ചാമരവും, ആലവട്ടവും പിടിച്ചിരുന്നവരും ആനപ്പുറത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പാപ്പാന്മാർ ആനയെ തളച്ചത്. അതിനു ശേഷം മാത്രമാണ് പുറത്തിരുന്നവർക്കു താഴെ ഇറങ്ങാൻ കഴിഞ്ഞത്.
മധ്യകേരളത്തിലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്നലെയാണ് തുടങ്ങിയത്. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ചുക്കാൻപിടിക്കുന്നത്. 3 ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉച്ചയ്ക്ക് എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പോടെയാണ് ഉത്രാളിക്കാവിൽ പൂരത്തിന്റെ ചടങ്ങുകൾക്കു തുടക്കമായത്.
കുനിശേരി അനിയൻ മാരാരുടെയും കുനിശേരി ചന്ദ്രന്റെയും പ്രമാണത്തിൽ നടന്ന പഞ്ചവാദ്യം പൂരപ്രേമികൾക്കു വാദ്യ വിസ്മയമായി. തിരുവമ്പാടി ചന്ദ്രശേഖരൻ എങ്കക്കാട് ദേശത്തിന്റെ തിടമ്പേറ്റി. 2ന് കുമരനെല്ലൂർ ദേശത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക