ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രജൻ ഫെറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ഫെറിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. കൊച്ചി കപ്പൽശാല നിർമ്മിച്ച ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്. തൂത്തുക്കുടിയിൽ നിന്നാണ് വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
50 പേരെയാണ് യാനത്തിൽ വഹിക്കാൻ കഴിയുക. പ്രകൃതി സൗഹൃദമായ ഹൈഡ്രജൻ ഫെറി ശബ്ദരഹിതമായതും മലിനവാതകങ്ങൾ പുറന്തള്ളാത്തതുമാണ് എന്നതാണ് പ്രധാന പ്രത്യേകത. ഹരിത ഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം 2070 ഓടെ രാജ്യത്ത് ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള പൈലറ്റ് പദ്ധതി ആയാണ് കപ്പൽശാല ഈ യാനം വികസിപ്പിച്ചിട്ടുള്ളത്.
കൊച്ചിയിലെ ജല മെട്രോ ബോട്ടുകളുടെ അതേ പ്ലാറ്റ്ഫോമിൽ ആണ് തദ്ദേശീയമായി ഹൈഡ്രജൻ ഫെറിയും രൂപകല്പന ചെയ്തിരിക്കുന്നത്. ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് കൈമാറുന്ന ഫെറി വാരണാസിയിൽ സർവീസ് നടത്താനാണ് ഉപയോഗിക്കുക.പൂർണ്ണമായും തദ്ദേശീയമായി രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ഹൈഡ്രജൻ കപ്പൽ ഭാവി ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവെപ്പ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക