ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് ‘വേട്ടയാൻ’. ചിത്രത്തിൽ വൻതാര നിരതന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മഞ്ചുവാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഹൈദരാബാദിലാണ് വേട്ടയാന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നത്. ഇന്നലെ മറീന ബീച്ചിൽ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്.
ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്. ചിത്രീകരണം 80 ശതമാനം പൂർത്തിയായെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മാർച്ച് പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് വിവരം.
രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണ് വേട്ടയാൻ. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം. ജയ്ഭീമിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ് വേട്ടയാൻ.
ബിഗ് ബജറ്റിലൊരുങ്ങുന്ന എൻ്റർടെയ്നർ വിഭാഗത്തിലുള്ള ചിത്രത്തിൽ രജനികാന്തിനു പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, റിതിക സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക