സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പരമാവധി 50,000 രൂപ മാത്രമാണ് പ്രതിദിനം ജീവനക്കാർക്ക് പിൻവലിക്കാനാവുക.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തടസ്സപ്പെട്ടതിന് പിന്നാലെയാണ് കർശന നിയന്ത്രണവുമായി സർക്കാർ രംഗത്ത് വന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും പ്രതിദിനം പരമാവധി 50,000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മുടങ്ങിക്കിടക്കുന്ന ശമ്പള വിതരണം ഇന്നു മുതൽ സംസ്ഥാനത്ത് ആരംഭിക്കും. ഒരു ദിവസം പരമാവധി 50,000 രൂപ പിൻവലിച്ചുകൊണ്ട് മൂന്നുദിവസത്തിനുള്ളിൽ പണം ബാങ്കുകളിലേക്ക് എത്തുമെന്നും ഒറ്റയടിക്ക് പണം പിൻവലിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി എന്ന പ്രചാരണം തെറ്റാണെന്നും ഇതിനു മുൻപും സാങ്കേതിക പ്രശ്നങ്ങൾ മൂലം ശമ്പള വിതരണം മുടങ്ങിയിട്ടുണ്ട് എന്നും വിഷയത്തിൽ ആർക്കും ആശങ്ക ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.
13000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ നൽകിയിരിക്കുന്ന കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് നൽകേണ്ട പണം തടയുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാർ സെക്രട്ടറിയേറ്റിനു മുന്നിലല്ല രാജ്ഭവനു മുന്നിലാണ് നിരാഹാര സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക