കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ വാച്ച് മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനാണ് മരിച്ചത്.
കക്കയം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.16 ആനകളാണ് ജനവാസമേഖലയിൽ എത്തിയത്. നിലവിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമാണ് ആനകളുള്ളത്.
കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് പോകവെയായിരുന്നു കാട്ടാന ആക്രമണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനായി ശാശ്വത പരിഹാരമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തിനു പിന്നാലെ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കോതമംഗത്ത് നടുറോഡില്‍ പ്രതിഷേധിച്ചു. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് മൃതദേഹേവുമായി റോഡിൽ പ്രതിഷേധിച്ചത്.
എന്നാല്‍ പ്രതിഷധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. പൊലീസ് ബലമായി ഏറ്റെടുത്ത മൃതദേഹം, കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്. കളക്ടറുൾപ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക