ഡല്ഹി: രണ്ടാം ഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് പാർട്ടിയിൽ തീരുമാനം. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി മണ്ഡലങ്ങൾ പിടിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ സംഘടന ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി മറ്റാർക്കെങ്കിലും കൈമാറാനാണ് സാധ്യത.
എത്രയും വേഗം സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കാനാണ് സംസ്ഥാനങ്ങൾക്ക് ഹൈക്കമാൻഡ് നൽകിയ നിർദേശം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിജയസാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് പദ്ധതി. സംസ്ഥാനങ്ങളിലെ പ്രധാന മുഖങ്ങൾ മത്സര രംഗത്ത് ഇറങ്ങും. അതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേലൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചത്. അശോക് ഗെഹ്ലോട്ട്, കമൽനാഥ് അടക്കമുള്ള മുൻ മുഖ്യമന്ത്രിമാരും മത്സര രംഗത്ത് ഉണ്ടാകും എന്നാണ് റിപ്പോർട്ട്. എന്നാൽ പല സ്ഥലങ്ങളിലും തർക്കങ്ങൾ തുടരുകയാണ്. 58 പേരുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ചർച്ചകൾ സംഘടിപ്പിച്ചത് എങ്കിലും 39 സ്ഥാനാത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാൻ സാധിച്ചത്.
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ തുടരുകയാണ്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമോ എന്നതിലും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ചുമതല മറ്റാർക്കെങ്കിലും കൈമാറും എന്നാണ് റിപ്പോട്ട്. ഒരുപക്ഷേ പ്രിയങ്ക ഗാന്ധി മത്സരിക്കാതെ പാർട്ടി ചുമതല താല്ക്കാലികമായി ഏറ്റെടുക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക