ബംഗളൂരു: സ്ഫോടനം നടന്ന ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേ വീണ്ടും പ്രവർത്തനം ആരംഭിച്ചു. സ്ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് കഫേ വീണ്ടും തുറന്നത്. കഫെയുടെ സഹ സ്ഥാപകൻ രാഘവേന്ദ്ര റാവും ജീവനക്കാരും ദേശീയഗാനം ആലപിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. കർശന പരിശോധന നടത്തിയതിന് ശേഷമാണ് കഫേക്കുള്ളിലേക്ക് ആളുകളെ കയറ്റിവിടുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വലിയനിര രാവിലെ തന്നെ കാണാം.
ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് രാഘവേന്ദ്ര റാവു മാധ്യമങ്ങളോട് വ്യക്തമാക്കി. സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് വേണ്ടി വിമുക്ത ഭടന്മാരുടെ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ഒന്നിന് ഉച്ചക്ക് ഒരു മണിയോടെയാണ് രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം നടന്നത്. ഒമ്പതു പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിന്റെയും മടങ്ങുന്നതിന്റെയുമടക്കം വിവിധ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) വിട്ടിട്ടുണ്ട്. സ്ഫോടനവുമായി ഇപ്പോൾ ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിലാണ്. ലോക്കൽ പൊലീസിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച കർണാടക പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഏറ്റെടുത്ത അന്വേഷണമാണ് എൻ.ഐ.എക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക