തൃശൂര്‍: അതിരപ്പിള്ളിയിൽ സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് വെച്ച് കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു.
അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഓടുന്ന ബസിന് നേര്‍ക്കാണ് ആന പാഞ്ഞടുത്തത്. ആനയെ കണ്ടെങ്കിലും, ആന റോഡിലേക്ക് വരില്ലെന്ന വിശ്വാസത്തില്‍ ബസ് മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ആന റോഡിലേക്ക് കുതിച്ചെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആനയ്ക്ക് മദപ്പാടുണ്ടെന്ന് സംശയമുണ്ടെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളിൽ കാല താമസം ഒഴിവാക്കുക എന്നിവയടക്കം നാല് ലക്ഷ്യങ്ങളാണ് കരാറിലുള്ളത്. ബന്ദിപൂരിൽ കേരള-തമിഴ്നാട്-കർണാടക വനം മന്ത്രിമാരുടെ യോഗം പൂർത്തിയായി. ഈ യോഗത്തിലാണ് കേരളവും കർണാടകയും കരാറിലൊപ്പിട്ടത്.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്കി. വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക