ഇലക്ട്രൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി. ഇലക്ട്രിക്കൽ ബോണ്ട് കേസിൽ വിവരങ്ങൾ സമർപ്പിക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിച്ച എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കോടതി നിർദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചതായി എസ്ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു.
വിവരങ്ങൾ സമർപ്പിക്കുന്നതിന് സാവകാശം തേടിയ എസ്ബിഐയെ രൂക്ഷമായി വിമർശിച്ച കോടതി ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും എസ്ബിഐയോട് ചോദിച്ചു. കോർ ബാങ്കിംഗ് സംവിധാനത്തിലെ സാങ്കേതിക വിഷയങ്ങൾ മറികടക്കാൻ സാവകാശം നൽകണമെന്നായിരുന്നു എസ്ബിഐയുടെ വാദം.
എസ്ബിഐയുടെ മുംബൈയിലുള്ള മുഖ്യ ശാഖയിൽ ഡോണർ വിവരങ്ങൾ ഇല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് തീയതി, പേര്, തുക എന്നീ വിവരങ്ങൾ പരസ്യമാക്കേണ്ടതിനാലാണ് ബുദ്ധിമുട്ട് എന്നായിരുന്നു എസ്ബിഐയുടെ മറുപടി. വിവരങ്ങൾ പരസ്യമാക്കില്ല എന്നല്ല കൃത്യമായി പരസ്യപ്പെടുത്താൻ സമയം വേണം എന്നതാണ് തങ്ങളുടെ ആവശ്യം എന്നും എസ്ബിഐ കൂട്ടിച്ചേർത്തു.
വിവരങ്ങൾ രണ്ട് ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടാണെന്നാണോ എന്നും നിങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആണല്ലോ എന്നും സുപ്രീംകോടതി പറഞ്ഞു. ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്തു ചെയ്തു എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാം എന്നായിരുന്നു എസ്ബിഐയുടെ മറുപടി.
വിവരങ്ങൾ കൃത്യമായ രേഖകളാക്കുക എന്നത് സങ്കീർണമായ നടപടിയാണെന്നും വേഗം കൂടിയാൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നും അത് ഒഴിവാക്കാനാണ് സമയം ആവശ്യപ്പെടുന്നത് എന്നും എസ്ബിഐ വാദിച്ചു. ഇത്രയും ലളിതമായാണ് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന് കൈകാര്യം ചെയ്യേണ്ടത് എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേവലം ഒരു അപേക്ഷ സമർപ്പിച്ച് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെടുന്നത് എങ്ങനെയാണ് എന്നും ചോദിച്ചു.
ജൂൺ 31 വരെ വിവരങ്ങൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ് ബി ഐ ഹർജി സമർപ്പിച്ചത്. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. എസ്ബിഐയുടെ ആവശ്യം തള്ളിയ കോടതി നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്നും മാർച്ച് 15 നു മുൻപ് ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്നും എസ്ബിഐയോട് നിർദ്ദേശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ 5:30ന് മുൻപ് വിവരങ്ങൾ നൽകാത്തപക്ഷം എസ്ബിഐക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക