വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ പൂക്കോട് വെറ്റിനറി കോളേജ് തുറന്നു. ഫെബ്രുവരി 18ന് പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ ശുചിമുറിയിൽ കോളേജ് വിദ്യാർത്ഥിയായ ജി എസ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് അടച്ചിട്ട കോളേജ് വീണ്ടും തുറന്നു. കോളേജ് വീണ്ടും തുറന്നപ്പോൾ ആൺകുട്ടികളിൽ ഭൂരിഭാഗവും കോളേജിൽ എത്തിയിരുന്നില്ല. പെൺകുട്ടികളിൽ ഏറെയും ക്യാമ്പസിൽ എത്തുകയും ചെയ്തു.
ആൺകുട്ടികളിൽ ചിലർ സസ്പെൻഷനിൽ തുടരുകയാണ്. കോളേജ് ക്യാമ്പസിൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചിരുന്നു. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവി ക്യാമറ ഉൾപ്പെടെ സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും പുതിയ വൈസ് ചാൻസിലർ അധികാരമേൽക്കുകയും ചെയ്തിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ക്യാമ്പസിനു മുന്നിൽ സമരം ശക്തമാക്കിയതോടെ മാർച്ച് നാലിന് കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ ക്യാമ്പസിലേക്ക് നടത്തിയ സമരം അക്രമാസക്തമാവുകയും ഇതിന് പിന്നാലെ ക്യാമ്പസ് അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു.
ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മരണം ആത്മഹത്യ എന്ന് ആദ്യഘട്ടത്തിൽ കരുതിയിരുന്നുവെങ്കിലും ബന്ധുക്കൾ പരാതി നൽകിയതോടെ വിശദമായ പോലീസ് അന്വേഷണം നടക്കുകയും സിദ്ധാർത്ഥൻ ക്രൂരമർദ്ദനത്തിന് ഇരയായ വിവരം പുറത്തുവരികയും ചെയ്തിരുന്നു.
മരിക്കുന്നതിന് മുൻപ് മൂന്ന് ദിവസം സഹപാഠികൾ സിദ്ധാർത്ഥനെ പരസ്യ വിചാരണ നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക