ന്യൂഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും.
ഡൽഹി, മധ്യപ്രദേശ്, ഹരിയാന, അസം സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച നടക്കും. കമൽനാഥ്, നാനാ പട്ടോളെ അടക്കം മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകണം എന്നാണ് പാർട്ടി നിലപാട്. രാഹുൽ ഗാന്ധി അമേഠിയിൽ കൂടി മത്സരിക്കണമോ എന്നതിലും ചർച്ചകൾ നടന്നേക്കും.
അതേസമയം, സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡൽഹിയിൽ ചേരും. ഇൻഡ്യ സഖ്യവുമായുള്ള സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷങ്ങൾ ചർച്ചയാകും. ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ സാഹചര്യം പ്രത്യേകം ചർച്ച ചെയ്യും.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് വൈകിട്ട് യോഗം ചേരും. ഒഡീഷ, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ സഖ്യവും സീറ്റ് ധാരണയും ചർച്ചയാകും. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടനുണ്ടാകും. 150 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക