രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശിയായ ഷാബിറിനെയാണ് മാർച്ച് ഒന്നിന് രാമേശ്വരം കഫയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഇയാൾ കേസിലെ പ്രധാന പ്രതിയാണെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബെല്ലാരി സ്വദേശിയായ ഷാബിറിലേക്ക് അന്വേഷണം എത്തുകയായിരുന്നു. എൻ ഐ എ കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ പ്രതി എന്ന സംശയിക്കുന്ന ആളുടെ മുഖമടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.
എവിടേക്കാണ് ഇയാൾ യാത്ര ചെയ്തത് എന്നത് സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണായ തെളിവായി മാറി. വിവിധ ബസ്സുകളിൽ മാറി കയറിയ ഇയാൾ തുമകുരുവിലേക്ക് പോവുകയും വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. ഇവിടെ നിന്ന് ഇയാൾ ബെല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെല്ലാരി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൻഐഎ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഐഎസ് മോഡ്യൂളിൽ പ്രവർത്തിച്ച നിരവധി പേർ നേരത്തെ തന്നെ ശിവമൊഗ്ഗ, ബെല്ലാരി എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു.
നേരത്തെ ബെല്ലാരിയിൽ നിന്ന് അറസ്റ്റിലായ വസ്ത്ര വ്യാപാരിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷബീർ എന്ന വ്യക്തിയെ ഇപ്പോൾ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക