കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും സർവീസ് നടത്തുന്നു. നാലു ടെർമിനലുകൾ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാട്ടർ മെട്രോ ഉൾപ്പടെ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം അവരുടേത് എന്ന രീതിയിൽ കേന്ദ്രസർക്കാർ പ്രചാരണം നടത്തുന്നു എന്ന് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
കൊച്ചിയുടെ കായൽ സൗന്ദര്യം ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ദ്വീപുകളിലെ കാഴ്ചകൾ ഇനി വാട്ടർ മെട്രോയിലൂടെ കൺ കുളിർക്കേ കാണാൻ കഴിയും. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന ആധിക്കും ദ്വീപ് നിവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ ടെർമിനലുകൾ. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ വന്നതോടെ വാട്ടർ മെട്രോയ്ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി ഉത്ഘാടനം ചെയ്തത്.
സംസ്ഥാന സർക്കാർ ജർമ്മൻ ഫണ്ടിങ് ഏജൻസിയിൽ നിന്ന് വായ്പയെടുത്തുമാണ് പദ്ധതിയുടെ നടത്തിപ്പ്. എന്നാൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമം എന്നാണ് ചടങ്ങിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. 20 മുതൽ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് ചാർജ്. ഞായറാഴ്ചയാണ് പൊതുജനങ്ങൾക്ക് ഈ റൂട്ടിൽ യാത്രാ സർവ്വീസ് ആരംഭിക്കുക. ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനിലെ ഉദ്ഘാടനം ദ്വീപ് നിവാസികൾ ഏറ്റെടുത്തു കഴിഞ്ഞു. തിയറ്ററിൽ നിറഞ്ഞോടുന്ന മഞ്ഞുമ്മൽ ബോയ്സിലെ യഥാർത്ഥ താരങ്ങളും ആദ്യ യാത്രയ്ക്ക് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക