പാലക്കാട്: പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് സ്കൂളിൽ നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ സ്കൂളിലെത്താനാണു വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്.
9.30യ്ക്കു നടക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂർ മുൻപേ സ്കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്കൂളുകളിലെ വിദ്യാർഥികൾക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണു വിദ്യാർഥികൾക്കു ലഭിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും സ്കൂളിൽ പരീക്ഷ എഴുതുന്നുണ്ട്.
നാളെയാണ് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി പാലക്കാട്ടെത്തുന്നത്. രാവിലെ 10 മണിക്കാണ് നഗരത്തിൽ റോഡ് ഷോ നടക്കുന്നത്.
നിർദേശത്തിനെതിരെ രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാനസികസമ്മർദം കൂട്ടുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക