പത്ത് വയസിൽ താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാകുന്നത് വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് ദേശീയ തലത്തില്‍ സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.). സര്‍വേയ്ക്ക് ഐ.സി.എം.ആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക. ഈ വര്‍ഷാവസാനത്തോടെ സർവ്വേ ആരംഭിക്കും.
പെണ്‍കുട്ടികളില്‍ എട്ടിനും 13-നുമിടയിലുള്ള പ്രായത്തിലാണ് സാധാരണ ആര്‍ത്തവം തുടങ്ങുന്നത്. ആണ്‍കുട്ടികളില്‍ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള പെണ് കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്.
നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങള്‍ അസ്ഥിക്ഷയം, ഉയരം കുറയല്‍ തുടങ്ങി കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
ആര്‍ത്തവം തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. ഈസ്ട്രജൻ തുടങ്ങിയ സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. മദ്ധ്യവയസിൽ ആർത്തവവിരാമം എന്ന ഘട്ടത്തിൽ എത്തുന്നത് വരെ ആർത്തവം തുടരുന്നു.
ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല. ഗർഭപാത്രത്തിന്റെ വളർച്ച പൂർത്തിയാകാനും, ഹോർമോൺ ഉത്പാദനം മെച്ചപ്പെടാനും, ആർത്തവം ക്രമമാകാനും, പ്രത്യുത്പാദനത്തിന് പാകമാകാനും, മാനസികപക്വത ഉണ്ടാകാനും പിന്നേയും വർഷങ്ങൾ എടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക