കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വേനല്‍ക്കാല വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ദമ്മാം, ദോഹ, മസ്കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, മനാമ തുടങ്ങിയ ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
റാസല്‍ ഖൈമയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ രണ്ട് റൂട്ടുകള്‍ തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായിരിക്കും ഉണ്ടാവുക.
ഷാര്‍ജ, അബുദാബി, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. സലാല, സിങ്കപ്പൂര്‍, ക്വലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ആഭ്യന്തര വിമാന സര്‍വീസുകളിലും മാറ്റമുണ്ട്. ചെന്നൈയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ വര്‍ധിപ്പിക്കും. ദിവസേന രാവിലെയുള്ള കൊച്ചിന് സര്‍വീസ് തിരുവനന്തപുരം വരെയാക്കും. ബംഗളൂരുവിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളാണുള്ളത്. മുംബെയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അഭ്യന്തര, വിദേശ സര്‍വീസുകളും വ്യാപിപ്പിച്ചിട്ടുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല വിമാന സമയക്രമയാവും പ്രഖ്യാപിച്ചു. മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തിലുണ്ടാകുക. നിലവിലുള്ള ശീതകാല പട്ടികയിൽ ആഴ്ചയിൽ 1330 സർവീസുകളുണ്ട്. പുതിയ വേനൽക്കാല പട്ടികയിൽ സർവീസുകളുടെ എണ്ണം 1628 ആയി.
അന്താരാഷ്ട്ര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ എട്ടും വിമാന കമ്പനികളാണ് സിയാലിൽ സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ് – 66 പ്രതിവാര സർവീസുകൾ.
ദോഹയിലേക്ക് 46, ദുബായിയിലേക്ക് 45 സർവീസുകളുമാണ് കൊച്ചിയിൽനിന്നുള്ളത്. തായ് എയർവേയ്സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് പ്രീമിയം സർവീസ് തുടങ്ങും. തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂങ് വിമാനത്താവളത്തിലേക്കും പ്രതിദിന സർവീസ് തുടങ്ങും. നിലവിലുള്ള തായ് എയർ ഏഷ്യയുടെ സർവീസുകൾക്ക് പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക