ഇന്നത്തെ പരീക്ഷയോടെ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് അവസാനമായി. എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം ഏപ്രിൽ മൂന്നിനാണ് ആരംഭിക്കുക. റെഗുലർ വിഭാഗത്തിൽ 4,27,105 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും പരീക്ഷ എഴുതി. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ 2,56,135 കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ മലയാളം മീഡിയത്തിൽ പരീക്ഷയെഴുതിയത് 1,67,772 കുട്ടികളാണ്.
കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർത്ഥികളാണ്. പരീക്ഷ എഴുതുന്നതിനായി കേരളത്തിൽ 2,955 കേന്ദ്രങ്ങളും ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്.
ഏപ്രിൽ മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പരീക്ഷ മൂല്യനിർണയത്തിൽ എഴുപതോളം ക്യാമ്പുകളിൽ ആയി പതിനായിരത്തോളം അധ്യാപകരാണ് പങ്കെടുക്കുക. 2,085 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ തിരൂരങ്ങാടി പി കെ എംഎം എച്ച്എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചത്.
ഓരോ വിദ്യാർത്ഥികൾ വീതം പരീക്ഷയെഴുതിയ മൂവാറ്റുപുഴ എൻഎസ്എസ് എച്ച് എസ് എസ്, തിരുവല്ല ഗവൺമെന്റ് എച്ച് എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച് എസ്, എടനാട് എൻ എസ് എച്ച്എസ് എന്നീ സ്കൂളുകളിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്.
ഹയർസെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ മൂന്നിന് ആരംഭിക്കും. 25,000 ത്തോളം അധ്യാപകരാണ് 77 ക്യാമ്പുകളിലായി നടക്കുന്ന മൂല്യനിർണയത്തിൽ പങ്കെടുക്കുക. ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം 8 ക്യാമ്പുകളിൽ ആയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2,200 ഓളം അധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുക. മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിൽ ആയിരിക്കുമെന്നും മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകൾ ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക