തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കിഴക്കമ്പലത്ത് ട്വന്റി -20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ അടപ്പിച്ചു. ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കിഴക്കമ്പലം പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ റിട്ടേണിംഗ് ഓഫീസർ കൂടിയായ കലക്ടർ മെഡിക്കൽ സ്റ്റോർ അടപ്പിച്ചത്.
മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വന്റി -20 യുടെ കൺവീനർ ആയ സാബു എം ജേക്കബ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യാനും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
ട്വന്റി -20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത് മാർച്ച് 21നാണ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സ്റ്റോറിനെതിരെ സുധീർ സി എസ്, അൽത്താഫ് എം എം എന്നിവരുടെ പരാതിയെ തുടർന്നാണ് കലക്ടർ ഇതിനെതിരെ നടപടി സ്വീകരിച്ചത്.
കാര്യങ്ങൾ വിശദമായി പരിശോധിച്ച റിട്ടേണിംഗ് ഓഫീസർ ഇരുകൂട്ടരുടെയും വിശദീകരണം കേട്ട ശേഷം ആണ് മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന് ട്വന്റി -20 പാർട്ടിയുമായി ബന്ധമില്ലെന്നും മെഡിക്കൽ സ്റ്റോർ ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ ഭാഗമായുള്ളതാണെന്നുമാണ് ട്വന്റി- 20 പ്രതിനിധികൾ വാദിച്ചത്.
ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിക്കുന്നത് കിറ്റക്സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും ട്വന്റി -20 അസോസിയേഷന്റെ പിന്തുണയോടെയും ആണെന്നും രാഷ്ട്രീയപാർട്ടിയായ ട്വന്റി- 20 യുടെയും ട്വന്റി -20 അസോസിയേഷന്റെയും ഭാരവാഹികൾ ഒരേ ആൾക്കാരാണ് കണ്ടെത്തിയതിനെ തുടർന്നാണ് കലക്ടർ മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകിയത്.
ഒരേ ആൾക്കാർ ഭാരവാഹികൾ എന്നത് കൂടാതെ ട്വന്റി -20 രാഷ്ട്രീയ പാർട്ടിയുടെയും ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെയും ട്വന്റി-20 അസോസിയേഷന്റെയും ലോഗോയും ഒന്നു തന്നെയാണെന്നും കലക്ടർ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക