ഈസ്റ്ററിന് അവധി നൽകാതെ പ്രവർത്തി ദിനമാക്കിയ ഉത്തരവിനെതിരെ മണിപ്പൂരിൽ വ്യാപക പ്രതിഷേധം. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചുള്ള മാർച്ച് 30, 31 തീയതികൾ ( ശനിയും ഞായറും) പ്രവർത്തി ദിനം ആയിരിക്കുമെന്ന് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഗവർണർ അനസൂയ ഉയ്കെയുടെ ഓഫീസ് പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെയാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഉത്തരവ് ബാധകം ആയിരിക്കുമെന്നാണ് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് 30, 31 തീയതികൾ പ്രവർത്തി ദിവസമാക്കി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഈസ്റ്റർ ദിനം പ്രവർത്തി ദിനം ആക്കിയ ഗവർണറുടെ ഉത്തരവിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും നടക്കുന്നുണ്ട്. ഗവർണറുടെ ഉത്തരവിനെതിരെ കുക്കി സംഘടനകളും രംഗത്ത് വന്നു.
അതേസമയം ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള സംസ്ഥാനമായ മണിപ്പൂരിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ചുള്ള 30, 31 തീയതികൾ പ്രവർത്തി ദിവസമാക്കിയ നടപടി ഞെട്ടലുളവാക്കുന്നതാണ് എന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക