എല്ലാ വർഷവും ഈസ്റ്ററിന് മുമ്പുള്ള വെള്ളിയാഴ്ച ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണ്. ഇത് ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്റെ മരണത്തെ അനുസ്മരിക്കുന്നു.
ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച്, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിനു ശേഷം, മറ്റുള്ളവര്‍ക്കു വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങി യേശു കുരിശില്‍ മരിച്ച ദിനമാണ് ദുഃഖവെള്ളിയായി ആചരിക്കുന്നത്.
ഓശാന ഞായറിനു കുരുത്തോല പ്രദക്ഷിണത്തോടെയാണ് വിശുദ്ധ വാരാചരണത്തിനു തുടക്കമിട്ടത്. വിവിധ ദേവാലയങ്ങളിൽ വ്യാഴാഴ്ച ഉച്ചമുതൽ രാത്രിവരെ പെസഹശുശ്രൂഷകൾ നടത്തും. എല്ലാ ചടങ്ങുകൾക്കും വിശ്വാസികളുടെ സാന്നിധ്യമുണ്ടാകും.
ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ സിറോ മലബാർ, ലത്തീൻ, സിറോ മലങ്കര സഭകളുടെ നേതൃത്വത്തിൽ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴിയുണ്ടായിരിക്കും. ദേവാലയങ്ങളിൽ പീഡാനുഭവ ചരിത്രവായന, കയ്പുനീരു രുചിക്കൽ, കുരിശുചായ്ക്കൽ, പരിഹാര പ്രദക്ഷിണം എന്നിവ നടക്കും. 31-നാണ് ഈസ്റ്റർ. 50 ദിവസം നോറ്റ നോമ്പ് അന്ന് അവസാനിക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി ദേവാലയങ്ങളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക