തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിയിരിക്കുന്നത്.
ഇ പോസ് മെഷീന് തകരാറിലായതാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്. മെഷീനിലെ സെര്‍വര്‍ തകരാരിലായതാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്.
രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധി ആയിരുന്നു. ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം.
സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷന്‍ കാര്‍ഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏപ്രില്‍ മാസം ആറാം തീയതി വരെ ഈ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
റേഷൻ മസ്റ്ററിംഗ് പ്രതിസന്ധി, സെര്‍വര്‍ തകരാര്‍, സംസ്ഥാനത്ത് സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ കൈക്കൊണ്ടതാണ്. എന്നാല്‍, നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക