പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.
പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസവും പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്.
വനത്തിനുള്ളില്‍ വെച്ച് ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.
കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചറായ ഓമനകുട്ടനെ വിവരം അറിയിക്കുകയായിരുന്നു.
ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലെ വനത്തിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്നാണ് വിവരം.
ഇവരെ കാട്ടാന ഓടിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞു വനപാലകർ രാത്രി സ്ഥലത്തെത്തി. മൃതദേഹം രാത്രി വൈകിയും സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക