ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ പൂജ തുടരാൻ അനുമതി നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലായിലാണ് കേസിൽ കോടതി അന്തിമവാദം കേൾക്കുക.ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വാരണാസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജികൾ അലഹബാദ് കോടതി തള്ളിയതിനെത്തുടർന്ന് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗ്യാൻവാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം തള്ളുകയും തൽക്കാലം രണ്ടും തുടരട്ടെ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ജില്ലാ കോടതി തെക്കേ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ഉത്തരവിൽ നിലവിൽ ഇടപെടേണ്ടതില്ല എന്ന വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്.
നിലവറകളിൽ 1993 വരെ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും ഇത് തടഞ്ഞുകൊണ്ടുള്ള അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിന്റെ ലംഘനമാണിത് എന്നും ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെട്ടത് എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക