പാലക്കാട്: പാലക്കാട്ടെ നെന്മാറ – വല്ലങ്ങി വേല ഇന്ന്. പാലക്കാട് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും ആഘോഷിക്കുന്ന ഉത്സവം, ഈ തീരങ്ങളിൽ നടക്കുന്ന ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നാണ് നെന്മാറ വല്ലങ്ങി വേല.
ഇന്നലെ രാവിലെ നടന്ന ആനച്ചമയ പ്രദർശനവും സന്ധ്യ മുതൽ അലങ്കാരപ്പന്തലുകളിലെ ദീപക്കാഴ്ചകളും കാണാൻ വേലപ്പറമ്പിൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. നെന്മാറദേശത്ത് ഇന്നലെ ആണ്ടിവേലയും വല്ലങ്ങിയിൽ താലപ്പൊലിയും ആഘോഷിച്ചു.
നെന്മാറ ദേശമന്ദത്ത് ബ്രാഹ്മണവേഷം ധരിച്ച യുവാക്കൾ ദേവിസ്തോത്രം ചൊല്ലി നൃത്തച്ചുവടുവെക്കുന്ന ചടങ്ങാണ് ആണ്ടിവേല. ദേശത്ത് കഴിഞ്ഞദിവസം കരിവേലയും ആഘോഷിച്ചിരുന്നു. വല്ലങ്ങിദേശത്തിൽ പ്രധാന പരിപാടിയാണ് താലപ്പൊലി എഴുന്നെള്ളത്ത്. ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച് ശ്രീ കുറുംബക്കാവിൽ സമാപിച്ചു. എട്ടുദിവസമായി നടന്നുവന്ന കണ്യാർകളിയും ഇന്നലെ സമാപിച്ചു.
ഇന്ന് രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം വരിയോല വായിച്ച് നിറപറ എഴുന്നെള്ളത്ത് നടക്കും. വിവിധ സമുദായക്കാർ നൽകുന്ന ക്ഷേത്ര പറകൾ സ്വീകരിച്ചശേഷം മന്ദത്ത് എത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നെള്ളത്ത് ദേശത്തെ വിവിധ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകുന്നേരം പോത്തുണ്ടി റോഡിലെ ആനപ്പന്തലിലാണ് അണിനിരക്കുക.
വല്ലങ്ങിദേശത്ത് പ്രഭാത പൂജകൾക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യവുമായി എഴുന്നെള്ളത്ത് തുടങ്ങും. വൈകീട്ട് നാലോടെ ബൈപാസ് റോഡിനടുത്ത് അണിനിരക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നെള്ളത്ത് വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്ര മുറ്റത്ത് കാവുകയറും. പിന്നീടാണ് നെന്മാറ ദേശത്തിന്റെ എഴുന്നെള്ളത്ത് കാവുകയറുക. ഇതോടെ മേളപ്പെരുക്കമായി.
മധ്യകേരളത്തിലെ പ്രധാന ഉത്സവമായ നെന്മാറ വേലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഗജവീരന്മാർക്കും കുടമാറ്റത്തിനുമൊപ്പം കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെ മാത്രം അഴകാണ്.
വൈകീട്ടും പുലർച്ചെയും നെന്മാറ – വല്ലങ്ങി ദേശങ്ങൾ മത്സരിച്ച് നടത്തുന്ന വെടിക്കെട്ട് കാണാൻ പതിനായിരങ്ങളാണ് ഇന്ന് നെന്മാറയിലേക്ക് വണ്ടി കയറുക. ഇന്ന് വൈകീട്ട് 6:30നും മൂന്നാം തീയതി പുലർച്ചെ 3:00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ നടക്കുക. എല്ലാ വർഷവും മലയാള മാസമായ മീനത്തിലെ 20-ാം ദിവസമാണ് വേല.
നെല്ലിയാമ്പതി മലനിരകളും നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾക്കുമിടയിലൂടെ ഗജവീരന്മാർ അണിനിരന്ന് നിൽക്കുന്നത് കാണാൻ താന്നെ പ്രത്യേക ഭംഗിയാണ്. നെല്ലിക്കുളങ്ങര ഭഗവതിയുടെ അധിപനായ ദേവിയുടെ ജന്മദിനമാണ് ഈ ഉത്സവം എന്നാണ് വിശ്വസം.
പൂരത്തിനൊപ്പം വേലയുടെ പ്രധാന ആകർഷണം ഗംഭീര വെടിക്കെട്ടാണ്. ഗാംഭീര്യത്തിനും ആഡംബരത്തിനും പേരുകേട്ട നെന്മാറ വേല രണ്ട് ദേശങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരം കൂടിയാണ്. മീനം ഒന്നിന് ആരംഭിക്കുന്ന ഉത്സവത്തിലെ പ്രധാന ആകർഷണം കുമ്മാട്ടി, കരിവേല തുടങ്ങിയ പരമ്പരാഗത നാടൻ കലകളുടെ വിവിധ രൂപങ്ങളാണ്.
വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാല്ർ, അനുമതി ലഭിച്ചതായി ഇരുദേശങ്ങളിലെയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പിന്നീട് അറിയിക്കുകയായിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെ അനുമതി ലഭിച്ചെന്നാണ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്.
വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് അനുമതി. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക