പൈലറ്റ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിരവധി സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്. സർവീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ 38 വിമാന സർവീസുകൾ ആണ് ഇന്ന് വിസ്താര എയർ ലൈൻസ് റദ്ദാക്കിയത്.
റദ്ദ് ചെയ്ത സർവീസുകളിൽ മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസുകളും ഉൾപ്പെടുന്നു. പൈലറ്റ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിസ്തര എയർലൈൻസിന്റെ 160 വിമാനങ്ങൾ വൈകുകയും 50 സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. അറുപതോളം സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും എന്നും സൂചനയുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനം റദ്ദാക്കുന്നതും വൈകുന്നതുമായി ബന്ധപ്പെട്ട് വിസ്താരയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം പരിഹരിക്കാൻ വിസ്താര സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പൈലറ്റുമാർ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുന്നതിന് കാരണമായി കരുതുന്നത് ദീർഘമായ ജോലി സമയമാണ്. സമൂഹ മാധ്യമങ്ങളിൽ അടക്കം നിരവധി പേർ വിസ്താരയുടെ പ്രശ്നം ഉന്നയിക്കുകയും അധികൃതർക്ക് പരാതി നൽകുകയും കൃത്യമായ ആശയവിനിമയം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു.
അതേസമയം മതിയായ ജോലിക്കാരുടെ അഭാവം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ആണ് സർവീസുകൾ റദ്ദായത് എന്ന വിശദീകരണവുമായി വിസ്താര രംഗത്തുവരികയും ചെയ്തിരുന്നു. ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നത് എന്നും വിമാനത്താവളത്തിൽ മണിക്കൂറുകളോളം നഷ്ടപ്പെടുന്നതായും ചില യാത്രക്കാർ പ്രതികരിച്ചു.
യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്ര വാഗ്ദാനം ചെയ്യുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുമെന്നും താൽക്കാലികമായി സർവീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും വിസ്താര അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക