സംസ്ഥാനത്ത് താപനില ഒട്ടും മാറ്റമില്ലാതെ തുടരുകയാണ്. ദിവസങ്ങൾ കഴിയുന്തോറും വേനൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. വേനൽ ശക്തമാകുന്നതോടെ ഏപ്രിൽ ഏഴു വരെ വിവിധ ജില്ലകളിൽ സാധാരണ താപനിലയിൽ നിന്നും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന താപനില കണക്കിലെടുത്ത് 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില കൊല്ലം, പാലക്കാട് ജില്ലകളിൽ വർദ്ധിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതുകൂടാതെ കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം,തൃശ്ശൂർ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിസൽഷ്യസ് വരെയും താപനില വർദ്ധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
താപനില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ഒഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയും തൊപ്പിയും ഉപയോഗിക്കുക, പരമാവധി ശുദ്ധജലം കുടിക്കണം, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക