കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് പിന്തുണ നൽകിയതിന്റെ പേരിൽ നടപടി നേരിടേണ്ടി വന്ന മെഡിക്കൽ കോളേജിലെ നേഴ്സ് അനിതയ്ക്ക് പുനർനിയമനം നൽകി ഉത്തരവായി. കേസിൽ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെ അനിതയെ നിയമിക്കാൻ സർക്കാർ ഡി എ ഇ ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കോടതിയിൽ നിന്ന് അന്തിമ വിധി വരും വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ അനിതയ്ക്ക് നിയമനം നൽകാൻ ഡി എ ഇ ക്ക് നിർദ്ദേശം നൽകിയ സർക്കാർ നിയമപദേശത്തോടെ നിയമനടപടി ഉടൻ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വിഷയത്തിൽ ഇടപെട്ടതോടെയാണ് അനിതയ്ക്ക് പുനർനിയമനം നൽകുന്ന കാര്യത്തിൽ തീരുമാനമായത്.
റിവിഷൻ ഹർജി വന്നശേഷം അനിതയ്ക്ക് നിയമനം നൽകാം എന്ന നിലപാടിൽ ആയിരുന്നു ഡിഎംഇ. പി ബി. അനിതയ്ക്ക് നിയമനം നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ് നിലവിൽ ഉണ്ടായിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് നിലവിൽ അനിത സമരത്തിലാണ്. ഐസിയു പീഡനക്കേസ് അതിജീവിതയോടൊപ്പം ചേർന്ന് അനിത സമരം നടത്തുന്നതിനിടെയാണ് പുനർനിയമനത്തിന് ഉത്തരവ് വരുന്നത്.
ആശുപത്രി ജീവനക്കാരായ അഞ്ചുപേർ അതിജീവിതയെ ഭീഷണിപ്പെടുത്തിയത് നഴ്സ്സായ അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്ന് ഡിഎംഇ റിപ്പോർട്ട് നൽകിയതിന് പിന്നാലെ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് അനിത ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക