പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.
ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു കഴിഞ്ഞാൽ അയ്യപ്പഭക്തർക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. 11 ാം തീയതി മുതൽ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ മൂന്നിന് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും.
14 ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീടാണ് ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കുക. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. 18 ന് രാത്രി 10 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.
അതേസമയം തീർത്ഥാടകർക്കായി കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക