ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 മുതൽ 17 ശതമാനം വരെയായിരിക്കും വർധനവ് ഉണ്ടാവുക. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി വർധിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക.
നിരക്ക് വർധിക്കുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി ഉയരുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ഗണ്യമായ കുറവും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിന്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിന്റെ മൂലധനച്ചെലവ് 75,000 കോടി രൂപയാകും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് വർധിപ്പിക്കും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിന്റെയും വൻ തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം ഉയർത്തുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി വർധിപ്പിച്ച ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക