തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മുതല്‍ 20 ഉച്ചയ്ക്ക് രണ്ടു വരെ തൃശൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
മദ്യനിരോധനം ഏര്‍പ്പെടുന്നതിനാല്‍ വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
അതേസമയം, തൃശൂർ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ വിആർ കൃഷ്ണതേജ നേരത്തെ അറിയിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്നാണ് കളക്ടറുടെ നിർദ്ദേശം. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
പ്രദേശത്ത് പ്രത്യേക പരിശീലനം നേടിയ വോളന്റിയർമാരെ നിയോഗിക്കും. കർശന നിരീക്ഷണത്തിന്റെ ഭാഗമായി ആനകളുടെ സമീപത്ത് വോളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തും. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു വിധ പ്രവർത്തനങ്ങളും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കളക്ടർ നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക