തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കോടതി. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറുമീറ്ററായിരിക്കണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കിയ കോടതി ഈ സാഹചര്യത്തിലാണ് അകലം ആവശ്യമാണെന്ന്നിർദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കി.
ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരപരിധി 50 മീറ്റർ ആയിരിക്കണം എന്ന് കാണിച്ചുകൊണ്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് നേരത്തെ പിൻവലിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തിരുവമ്പാടി ദേവസ്വം 5 മുതൽ 6 മീറ്റർ ആണ് തങ്ങൾ നിർദ്ദേശിക്കുന്നത് എന്ന് അറിയിച്ചതിനെ തുടർന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു.
ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നള്ളിക്കുന്ന ആചാരം അനുവദിക്കുന്നു എന്ന് വ്യക്തമാക്കിയ കോടതി തീവെട്ടിയും ചെണ്ടമേളവും ഉൾപ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടായിരിക്കരുത് എന്നും പറഞ്ഞു. ഏപ്രിൽ 19നാണ് തൃശ്ശൂർ പൂരം നടക്കുക. 100 ആനകളെ എഴുന്നള്ളിക്കുന്ന പൂരത്തിന് മുന്നോടിയായി ഏപ്രിൽ 18ന് ആനകളുടെ ഫിറ്റ്നസ് അടക്കമുള്ള പരിശോധനകളും നടത്തും.
ഫിറ്റ്നസ് പരിശോധനയ്ക്ക് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി നേതൃത്വം നൽകും. വനംവകുപ്പിന്റെ വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവാദിത്തമാണ് ആനകൾക്ക് ഫിറ്റ്നസ് ഉറപ്പാക്കുക എന്നത് എന്നും കോടതി നിർദ്ദേശിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പാക്കണം എന്ന് പറഞ്ഞ കോടതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രസിഡന്റുമാർ ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തുമ്പോൾ അവിടെ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ച കോടതി പരിശോധന കാര്യങ്ങളിൽ ഇവർ ഇടപെടരുതെന്നും നിർദ്ദേശിക്കുകയും തങ്ങൾക്ക് ധാരണയുള്ള കാര്യങ്ങൾ അവർക്ക് സമിതിയെ അറിയിക്കാം എന്നും പറഞ്ഞു.
പൂര സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഉണ്ടായിരിക്കണമെന്നും വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അടങ്ങിയ 100 പേരുടെ സ്ക്വാഡ് ആയിരിക്കും ഉണ്ടായിരിക്കേണ്ടത് എന്നും ആരെയൊക്കെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് വനംവകുപ്പിന് തീരുമാനിക്കാം എന്നും കോടതി പറഞ്ഞു.
കോടതിയുടെ പ്രതിനിധികളായി ഫിറ്റ്നസ് പരിശോധന നടക്കുന്ന സ്ഥലത്ത് സന്ദേശ് രാജ, സുരേഷ് മേനോൻ എന്നീ അഭിഭാഷകർ പങ്കെടുക്കുമെന്നും ഇവർ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക